എസ്രാ 1 (MCV)

പ്രവാസികൾ മടങ്ങിവരുന്നതിന് കോരെശ് സഹായിക്കുന്നു
1പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
2“പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു:
“ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. 3അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ 4യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’ ”
5അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി. 6അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.
7നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു. 8പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.
9അവയുടെ എണ്ണം ഇപ്രകാരമായിരുന്നു:
സ്വർണത്താലം30
വെള്ളിത്താലം1,000
വെള്ളികൊണ്ടുള്ള ചട്ടി1:9 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല29
10സ്വർണപ്പാത്രം30
മറ്റുതരം വെള്ളിപ്പാത്രം410
മറ്റ് ഉപകരണങ്ങൾ1,000.
11സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു.
പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.